ബംഗളുരു: കുട്ടികളിൽ കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തിര നടപടികളുമായി കർണാടക സർക്കാർ. സംസ്ഥാനത്തുടനീളം കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പുകൾ നടത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 12/08/21 വ്യാഴാഴ്ച മംഗളുരു വിമാനത്താവളത്തിൽ വച്ച് പറഞ്ഞു.
ക്യാമ്പുകൾ കോവിഡ് -19 കേസുകൾ കണ്ടെത്താൻ സഹായിക്കുക മാത്രമല്ല, പോഷകാഹാരക്കുറവ്, കുട്ടികളിലെ മറ്റ് പ്രശ്നങ്ങൾ എന്നിവ പരിശോധിക്കുകയും ചെയ്യും. വിദ്യാഭ്യാസ വകുപ്പുമായി ചേർന്നാകും ആരോഗ്യ വകുപ്പ് ക്യാമ്പുകൾ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിൽ ആഗസ്ത് 11 വരെയുള്ള അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 142 കുട്ടികൾക്കാണ്. 9 വയസ്സിൽ താഴെയുള്ള 106 കുട്ടികൾക്കും 9-നും 19-നും ഇടയിൽ പ്രായമുള്ള 136 കുട്ടികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിക്കുക കുട്ടികളെയാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ശരിവെക്കുന്നതാണീ കണക്കുകൾ. വരും ദിവസങ്ങളിൽ കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
