കോട്ടയം: ഉൾപൊട്ടലിൽ അകപ്പെട്ട് മരണം മുഖാമുഖം കണ്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി മാതൃകയായിരിക്കുകയാണ് രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ. കോട്ടയം പുല്ലുപാറയ്ക്ക് സമീപത്താണ് മരണത്തിലേക്ക് ഒഴുകിപ്പോയ ജീവനുകളെ കെഎസ്ആർടിസി കണ്ടക്ടറും ഡ്രൈവറും ചേർന്ന് കൈപിടിച്ച് കയറ്റിത്. 2021 ഒക്ടോബർ 16ന് രാവിലെ പുല്ലുപാറയ്ക്ക് സമീപം ഉരുൾപൊട്ടലുണ്ടായി പാറകളും മണ്ണും റോഡിലേക്ക് പതിച്ചിരുന്നു. ഇവിടെ വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
റോഡ് ബ്ലോക്ക് ആയത് കാരണം എരുമേലിയിൽ നിന്ന് പാഞ്ചാലിമേടിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടി ബസ് അരമണിക്കൂറോളം ഇവിടെ നിർത്തിയിട്ടിരിരുന്നു. നിർത്തിയിട്ട ബസിലിരുന്ന് വെള്ളം കുത്തിയൊലിച്ച് വരുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു കണ്ടക്ടർ ജെയ്‌സൺ ജോസഫ്. ഇതിനിടെയിലാണ് ഒരു കരച്ചിൽ കേൾക്കുന്നത്. ഒരു കുട്ടിയും മറ്റൊരാളും ഒഴുകി വന്ന് ബസിന്റെ സമീപം പിടിച്ച് നിന്ന് ശബ്ദം ഉയർത്തുകയായിരുന്നു. ഉടൻ തന്നെ കണ്ടക്ടർ വെള്ളത്തിലേക്കിറങ്ങി ഇവരെ രക്ഷിച്ചു.
വെള്ളത്തിലൂടെ ഒഴുകി എത്തിയവരിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് മുന്നിലുണ്ടായിരുന്ന കാറിൽ നിന്നും മറ്റുമായി രണ്ടുപേരെ കൂടി കണ്ടക്ടറും ഡ്രൈവറും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് ഇവരെന്നാണ് വിവരം. സാരമായ പരിക്കേറ്റ ഇവർ പീരുമേട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ നാല് പേരുടെ ജീവനാണ് രക്ഷിക്കാനായത്.
അതേസംയം ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തി ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തിരുന്നു. മുന്നറിയിപ്പുകൾ അവഗണിച്ച് സാഹസികതയ്ക്കൊരുങ്ങിയിയ കെസ്ആർടിസി ഡ്രൈവർക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
