തിരുവനന്തപുരം: കഴിഞ്ഞ ആറ് വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൂട്ടിയവര്‍ തന്നെ കുറയ്ക്കട്ടെ. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 13 തവണ നിരക്ക് കൂട്ടി. 24.75 ആയിരുന്ന നികുതി 32 രൂപയിലധികമാക്കിയത് ഉമ്മൻചാണ്ടിയുടെ കാലത്താണ്. ഒന്നാം പിണറായി സർക്കാർ നികുതി കൂട്ടിയില്ല. 2018ൽ കുറയ്ക്കുകയാണ് ചെയ്തെന്ന് ബാലഗോപാല്‍ പറഞ്ഞു.
ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലെത്തിയത് സൈക്കിളിലാണ്. പാർലമെന്റിലേക്ക് പ്രതിപക്ഷം കാളവണ്ടിയിൽ പോകട്ടെയെന്ന് ധനമന്ത്രി പരിഹസിച്ചു. ഇവിടെ നിന്ന് 19 പേർ അവിടെ ഉണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.
