കോട്ടയം: ജില്ലയിലെ അതിദരിദ്രരുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട കോട്ടയം നഗരസഭയിലെ പുറമ്പോക്കിൽ താമസിക്കുന്ന ലക്ഷ്മിയെ കാണാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നേരിട്ടെത്തി. അതിദാരിദ്രം നീക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയുടെ ഭാഗമായി വാർഡുതല ജനകീയ സമിതി തയാറാക്കിയ സാധ്യതാ പട്ടികയിലുൾപ്പെട്ട കുടുംബങ്ങളുടെ വിവരശേഖരണം പൂർത്തിയായതിന്റെ ഭാഗമായാണ് കോട്ടയം നഗരസഭയിലെ 22-ാം വാർഡിൽ കോട്ടയം-കാരാപ്പുഴ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന ലക്ഷ്മിയെ കാണാൻ കളക്ടർ എത്തിയത്. പദ്ധതിയുടെ മാനദണ്ഡപ്രകാരം അതിതീവ്ര ക്ലേശം അനുഭവിക്കുന്ന വ്യക്തിയായാണ് ലക്ഷ്മിയെ രേഖപ്പെടുത്തിയിരിക്കുന്നത്. ഉപരിപരിശോധനയുടെ ഭാഗമായി രേഖപ്പെടുത്തിയ വിവരങ്ങൾ കളക്ടർ നേരിട്ടു പരിശോധിച്ചു ഉറപ്പുവരുത്തി. നിലവിൽ ലൈഫ് പദ്ധതിയുടെ ഭൂരഹിത-ഭവന രഹിത പട്ടികയിലുണ്ട്. നേരിടുന്ന ജീവിത പ്രശ്‌നങ്ങൾ ലക്ഷ്മി കളക്ടറോട് പങ്കുവച്ചു. അന്തിമ പട്ടികയിൽ ഉൾപ്പെടുന്നവർക്കു ജീവനോപാധിക്ക് ആവശ്യമായ മൈക്രോപ്ലാൻ തയാറാക്കൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. അതുവരെ ലക്ഷ്മിക്കു വേണ്ട അത്യാവശ്യ സഹായങ്ങൾ നൽകാൻ നഗരസഭ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറായ പി.എ.യു. പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ, എ.ഡി.സി. ഷെറഫ് പി. ഹംസ, കില ജില്ല ഫെസിലിറ്റേറ്റർ ബിന്ദു അജി, എക്‌സ്റ്റൻഷൻ ഓഫീസർ ബിലാൽ കെ. റാം, നഗരസഭ ഉദ്യോഗസ്ഥരായ അനിൽകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശ് എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.
