ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് പൊലിസ് അനാദരവ് കാട്ടിയെന്നും പോസ്റ്റ്‌മോർട്ടം മനപൂർവ്വം വൈകിപ്പിച്ചെന്നും ബിജെപി പ്രസിഡൻറ് കെ സുരേന്ദ്രൻ.
ആസൂത്രിതമായ ഗൂഡാലോചനയാണ് പൊലിസ് നടത്തിയതെന്നും പോപ്പുലർ ഫ്രണ്ടിന് ഒരു നിയമവും ആർഎസ്എസിന് ഒരു നിയമവുമാണിവിടെയെന്നും സുരേന്ദ്രൻ ആരോപിച്ചു.
പൊലിസ് നടപടിയോട് സഹകരിക്കുന്നത് ദൗർലഭ്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
രഞ്ജിത്തിന്റെ പോസ്റ്റുമോർട്ടം തിങ്കളാഴ്ച(20/12/21) നടക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഞായറാഴ്ച പുലർച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ഈ കേസിലും ശനിയാഴ്ച രാത്രി നടന്ന എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തിലുമായി പ്രതികളെന്ന് സംശയിക്കുന്ന 50 പേർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുവിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്റ്റഡിയിൽ എടുത്തതായാണ് ഉന്നത പൊലിസ് ഉദ്യോഗസ്ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞിരിക്കുന്നത്. ആറ് ആർ.എസ്.എസ് പ്രവർത്തകരും 11 എസ്.ഡി.പി.ഐ പ്രവർത്തകരും കസ്റ്റഡിയിൽ എടുത്തവരിൽപെടും. എസ്.ഡി.പി.ഐ നേതാവിന്റെ വധത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരെ നേരത്തേ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചിരുന്നു.
ബി.ജെ.പി നേതാവിന്റെ വധത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു ആംബുലൻസും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ നേതാവ് ഷാനെ ആക്രമിക്കാൻ അക്രമിസംഘത്തിന് റെന്റ് എ കാർ വാഹനം ക്രമീകരിച്ചു നൽകിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നും പൊലിസ് പറയുന്നു.
