തിരുവനന്തപുരം: എല്ലാ ആശങ്കകളും പരിഹരിച്ച ശേഷം മാത്രമേ സിൽവർ ലൈൻ നടപ്പിലാക്കുകയുള്ളുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എല്ലാ ഘട്ടത്തിലും പൊതുജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള സാഹചര്യമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് സ്വാഭാവികമായി ആശങ്കകളുണ്ടാകുമെന്നും അത് പരിഹരിക്കേണ്ടത് ഗവൺമെന്റിന്റെ ബാധ്യതയാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും നടത്തും. ഇപ്പോൾ തൽക്കാലം ഇതിന്റെ അലൈൻമെന്റ് നിർണയിക്കാനുള്ള നടപടികൾ മുന്നോട്ട് പോവണം. അതിനോട് ജനങ്ങൾസഹകരിക്കണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു.
വിഷയത്തിൽ സി.പി.ഐക്ക് രണ്ട് അഭിപ്രായമില്ല. എൽ.ഡി.എഫിന്റെ അഭിപ്രായമാണ് സി.പി.ഐയ്ക്കുമുള്ളത്. ഏതൊരു പുതിയ പദ്ധതിയിലും ജനങ്ങൾക്ക് സ്വാഭാവികമായും ആശങ്കകളുണ്ടാകും. അത് പരിഹരിക്കേണ്ടത് ഗവൺമെന്റിന്റെ ബാധ്യതയാണ്. അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. എതിരഭിപ്രായങ്ങൾ സ്വാഭാവികമാണ്. അവരെ കൂടെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
