ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിൻറെ തീവ്രത കുറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷ്യത്തിൽ താഴെയാകാനാണ് സാധ്യത. എന്നാൽ പ്രതിദിന മരണനിരക്കിൽ വർധനവ് ഉണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്നലെ ആയിരത്തിന് മുകളിലായിരിന്നു പ്രതിദിന മരണനിരക്ക്.
ഡോക്ടർമാരുടെ പരിചരണം ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗതീവ്രത കൂടിയ മഹാരാഷ്ട്ര, കർണ്ണാടക അടക്കമുള്ളയിടങ്ങളിൽ ജാഗ്രത പുലർത്താനും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം,സംസ്ഥാനത്തും കോവിഡ് വ്യാപനം കുറയുന്നുവെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിൽ താഴുന്നില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഉണ്ടായ നേരിയ കുറവ് മാത്രമാണ് ആശ്വാസം. സ്വകാര്യ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
