കൊച്ചി: ഫാർമസിസ്റ്റ് റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം നൽകാതെ സർക്കാർ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം ഫാർമസിസ്റ്റ് തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ലിസ്റ്റിലുള്ളവരുടെ നിയമനം അനന്തമായി നീളുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ നിയമനങ്ങൾക്ക് തടസമെന്നാണ് സർക്കാർ വാദം.
എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഒരാൾക്കുപോലും ഇതുവരെ നിയമനം നൽകിയിട്ടില്ല. ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 529/ 2019) തസ്തികയിൽ നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2019-ലാണ് പ്രസിദ്ധീകരിച്ചത്. 2024ൽ ലിസ്റ്റിന്റെ കാലാവധി കഴിയുമെന്നിരിക്കെയാണ് പട്ടികയിലുൾപ്പെട്ട ഒരാൾക്ക് പോലും നിയമനം നൽകാതിരിക്കുന്നത്.
ഈ വർഷം റാങ്ക് ലിസ്റ്റിലുള്ള 14 പേരെ നിയമിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ വർഷം ലിസ്റ്റിന്റെ കാലാവധി നീട്ടുകയും കൂടുതൽ പേരെ നിയമിച്ചു എന്നുമാണ് പറയുന്നത്. അതുകൊണ്ടാണ് ഇത്തവണ നിയമനം നൽകാത്തതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ചിറ്റാറ്റുകര, ഞാറക്കൽ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഫാർമസിസ്റ്റുകളെ താത്കാലിക ജോലിക്കായി വിളിച്ചിട്ടുണ്ട്. താത്കാലികമായി പോയാൽ ശമ്പളവുമില്ല. റാങ്ക് ലിസ്റ്റിലുള്ള പലരും പ്രായ പരിധി കഴിയാറായവരാണ്. അവരൊക്കെ ഇനി എന്തുചെയ്യണമെന്ന് അറിയാത്ത സാഹചര്യമാണെന്നും എറണാകുളം പറവൂർ സ്വദേശിനിയായ കാർത്തിക പറയുന്നു.
ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ രണ്ട് ഫാർമസിസ്റ്റുകൾ വേണമെന്നാണ് നിർദ്ദേശം. എന്നാൽ മിക്ക ആശുപത്രികളിലും നിലവിൽ ഒരു ഫാർമസിസ്റ്റ് മാത്രമാണു ഉള്ളത്. മന്ത്രിമാർക്കും എം.എൽ.എമാർക്കുമെല്ലാം ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പരാതി കൊടുത്തിട്ടുണ്ടെന്നും യുവതി പറഞ്ഞു
