മംഗളൂരു: മൈസൂരുവിൽ സ്വർണം വിറ്റ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശിയുടെ കാർ തടഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തതായി കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ.രാമരാജൻ മടിക്കേരിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
തിരൂരങ്ങാടി കൊടക്കാട്ടെ കരാറുകാരൻ കെ.ശംഷാദ് (38) ശനിയാഴ്ച പുലർച്ചെ കുടക് പൊന്നപേട്ട ദേവപുരയിലാണ് കവർച്ചക്ക് ഇരയായത്. കൊള്ളയടിച്ച സംഭവത്തിൽ ശംഷാദിന്റെ പരാതിയിലും അനധികൃതമായി പണം കടത്തി എന്നതിന് പരാതിക്കാരന് എതിരെയുമാണ് കേസുകൾ.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ്.പി പറഞ്ഞു.
ശംഷാദും കോഴിക്കോട് സ്വദേശിയായ വിദ്യാർഥി അഫനുവും സഞ്ചരിച്ച കാർ പുലർച്ചെ മൂന്നോടെ സംഘം ആളുകൾ തടഞ്ഞു നിർത്തി പണം ആവശ്യപ്പെടുകയായിരുന്നു. മലയാളത്തിലാണ് കവർച്ചക്കാർ സംസാരിച്ചത്. കാറും അവർ കൈക്കലാക്കി. മറ്റൊരു വാഹനത്തിൽ കയറ്റി വഴിയിലെവിടെയോ ഇറക്കിവിട്ടു. പുലർച്ചെ നാലോടെ പത്ര വിതരണ വാഹനത്തിൽ കയറി വീരാജ്പേട്ട പൊലീസ് സ്റ്റേഷനിൽ എത്തി. ഗോണികൊപ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവരപുരയിലാണ് കവർച്ച നടന്നതെന്ന് മനസ്സിലാക്കിയ പൊലീസ് ആ സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു.
പൊലീസ് നടത്തിയ തെരച്ചിലിൽ അപകടത്തിൽപെട്ട നിലയിൽ കാർ കണ്ടെത്തി. അഡീ. എസ്.പി, ഡിവൈ.എസ്.പി എന്നിവരുടെ മേൽനോട്ടത്തിൽ മൂന്ന് ഇൻസ്പെക്ടർമാരും ഏഴ്സബ് ഇൻസ്പെക്ടർമാരും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചതെന്ന് എസ്.പി അറിയിച്ചു.
