ഡല്‍ഹി: അടുത്ത വർഷം നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥിപ്പട്ടിക ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. എഎപി ദേശീയ കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ന്യൂഡല്‍ഹി മണ്ഡലത്തില്‍നിന്നാണ് ഇത്തവണയും ജനവിധി തേടുക. ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെയും മന്ത്രിമാരായ സൗരഭ് ഭരദ്വാജിന്‍റെയും ഗോപാല്‍ റായിയുടെയും നിയമസഭാ മണ്ഡലങ്ങള്‍ക്കു മാറ്റമില്ല. അതിഷി കല്‍ക്കാജിയില്‍നിന്നും സൗരഭ് ഗ്രെയ്റ്റർ കൈലാഷില്‍നിന്നും ഗോപാല്‍ ബബർപുർ മണ്ഡലത്തില്‍നിന്നുമാണ് മത്സരിക്കുന്നത്.
മുൻ മുഖ്യമന്ത്രി സാഹെബ് സിംഗ് വർമയുടെ മകൻ പർവേഷ് വർമയെ കേജരിവാളിനെതിരായി കളത്തിലിറക്കാൻ ബിജെപി
അന്തിമഘട്ട പട്ടികയില്‍ 38 സ്ഥാനാർഥികളുടെ പേരുകളാണ് എഎപി പുറത്തുവിട്ടത്. 2013 മുതല്‍ ന്യൂഡല്‍ഹിയില്‍നിന്നു ജയിക്കുന്ന അരവിന്ദ് കേജരിവാള്‍ ഇത്തവണ മണ്ഡലത്തില്‍ കടുത്ത മത്സരം നേരിടുന്നുണ്ട്. ഡല്‍ഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ മകൻ സന്ദീപ് ദീക്ഷിതിനെ ഇതിനകംതന്നെ കോണ്‍ഗ്രസ് ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഡല്‍ഹി മുൻ മുഖ്യമന്ത്രി സാഹെബ് സിംഗ് വർമയുടെ മകൻ പർവേഷ് വർമയെ കേജരിവാളിനെതിരായി കളത്തിലിറക്കാനാണു ബിജെപി ലക്ഷ്യമിടുന്നത്.
എഎപിയുടേത് ക്രിമിനലുകളുടെ സ്ഥാനാർഥിപ്പട്ടികയാണെന്ന ആരോപണവുമായി ബിജെപി
70 നിയമസഭാ മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ എഎപി ഇതിനോടകം എല്ലാ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനിടെ എഎപിയുടേത് ക്രിമിനലുകളുടെ സ്ഥാനാർഥിപ്പട്ടികയാണെന്ന ആരോപണവുമായി ബിജെപി രംഗത്തുവന്നു. ബിജെപിക്ക് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിമുഖമില്ലെന്നും തന്നെ മുഖ്യമന്ത്രി പദത്തില്‍നിന്നു താഴെയിറക്കണമെന്നുള്ള ഒരേയൊരു ഉദ്ദേശമേ അവർക്കുള്ളൂ വെന്നും കേജരിവാള്‍ തിരിച്ചടിച്ചു
