വർക്കല: ഇടവ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ ഭീതിയുണർത്തി കാട്ടുപന്നികള്‍ വിഹരിക്കുന്നു.വർക്കല നഗരസഭ പ്രദേശത്തെയും സമീപത്തെ മൂന്ന് പഞ്ചായത്തുകളിലെയും ജനങ്ങള്‍ ഭീതിയിലും ആശങ്കയിലുമാണ്.കാട്ടുപന്നികളെ സ്ഥിരമായി കാണുന്നതോടെ കുട്ടികളെ വീടിന് പുറത്തിറക്കാനും ട്യൂഷനയക്കാനും രക്ഷിതാക്കള്‍ ഭയക്കുന്ന സ്ഥിതിയുമുണ്ട്. ഇരുചക്രവാഹന യാത്രക്കാർക്കും കാട്ടുപന്നികള്‍ അപകട ഭീഷണി ഉയർത്തുന്നു.
വിവിധ ഇടങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി
കഴിഞ്ഞ ദിവസം മൂടില്ലാവിള ഡീസന്റ് മുക്ക് ഇടത്തറവിള ഭാഗത്തായി രണ്ട് കാട്ടുപന്നികളെ ഒരുമിച്ച് കണ്ടിരുന്നു.ഇടവ ജംഗ്ഷനിലെ റെയില്‍വേ ഗേറ്റിന് സമീപത്തും കാട്ടുപന്നിയെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്നേ ഇടവ മേക്കുളം സ്റ്റേഡിയം പരിസരത്തും വർക്കല പുന്നമൂട് ജംഗ്ഷനിലും ചെമ്മരുതിയിലെ ചില പ്രദേശങ്ങളിലും കാട്ടുപന്നിയെ കണ്ടു.
വേങ്കോട് ഏലായില്‍ കാട്ടുപന്നികള്‍ നെല്‍കൃഷി നശിപ്പിച്ചു.
ഇലകമണ്‍ പഞ്ചായത്ത് പരിധിയില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. പഞ്ചായത്തിന്റെ എട്ടാം വാർഡായ വേങ്കോട് ഏലായില്‍ കാട്ടുപന്നികള്‍ നെല്‍കൃഷി നശിപ്പിച്ചു.ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അയിരൂർ പട്ടന്റെതേരി റോഡില്‍ കാട്ടുപന്നി റോഡിന് കുറുകെചാടി ചാരുംകുഴി സ്വദേശിയായ യുവാവ് അപകടത്തില്‍പ്പെട്ട സംഭവവുമുണ്ടായി.
