മൂന്നാർ: വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച എല്ലാ ഉയർച്ചകള്‍ക്കും നേട്ടങ്ങള്‍ക്കും പിന്നില്‍ യു.ഡി.എഫ് സർക്കാരുകളാണെന്ന് മുൻ എം.എല്‍.എ എ.കെ.മണി പറഞ്ഞു. മൂന്നാറില്‍ നടന്ന കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന യൂത്ത് ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയോര മേഖലയായ മൂന്നാറില്‍ സർക്കാർ കോളേജ് അനുവദിച്ചത് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
ഇടത് സർക്കാരുകള്‍ക്ക് ഒമ്പത് വർഷം ഭരിച്ചിട്ടും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്. എന്നാല്‍ തുടർന്നു വന്ന ഇടത് സർക്കാരുകള്‍ക്ക് ഒമ്പത് വർഷം ഭരിച്ചിട്ടും പല മെഡിക്കല്‍ കോളജുകളിലും ശരിയായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കാനും കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസമേഖലയും ആരോഗ്യരംഗവും ആകെ കുത്തഴിഞ്ഞ അവസ്ഥയിലുമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോബിൻ കെ.കളത്തിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുല്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി.കെ.അരവിന്ദൻ, ട്രഷറർ അനില്‍ വട്ടപ്പാറ, ബി. സുനില്‍കുമാർ, ടി.യു. സാദത്ത്, സാജു ജോർജ്ജ്, എം.കെ. അരുണ, പി.എം.നാസർ, പി.എസ്. മനോജ്ജ്, പി.പി. ഹരിലാല്‍, ടി. ആബിദ്, തനൂജ ടീച്ചർ, സുനില്‍ ടി.തോമസ്, ഷിന്റോ ജോർജ്ജ്, ബിജോയ് മാത്യു, ജോർജ് ജേക്കബ്, ജെ. ബാല്‍മണി, കെ.എസ്. സബിൻ, കെ. ദീപക്, ജോബിൻ പോള്‍, ദാവീദ് രാജ എന്നിവർ പ്രസംഗിച്ചു
