പത്തനംതിട്ട: മകന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി അമ്മയുടെ പരാതി . പള്ളിക്കല്‍ സ്വദേശി ലിസി(65)യുടെ പരാതിയില്‍ മകന്‍ ജോറിൻ അറസ്റ്റിലായി .മുപ്പതുകൊല്ലത്തോളമായി ഗള്‍ഫിലും പിന്നീട് യുഎസിലും ജോലി ചെയ്ത ലിസി, നാലുമാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. രണ്ടുദിവസം മുമ്പ് മകൻ ജോറിനും ഭാര്യയും വീട്ടിലെത്തുകയും മാതാപിതാക്കളുടെ പേരിലുള്ള വസ്തുവകകള്‍ തന്റെ പേരിലേക്ക് എഴുതിവെക്കണമെന്ന് ആവശ്യപ്പെട്ട് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ലിസിക്കും ഭര്‍ത്താവിനും മൂന്ന് ആണ്‍മക്കളാണുള്ളത്. ഇതില്‍ രണ്ടാമനാണ് ജോറിൻ.
വീട്ടിലുണ്ടായിരുന്ന ഇളയമകനാണ് പോലീസിനെ വിവരം അറിയിച്ചത്.
ഭീഷണിക്ക് വഴങ്ങിയ ലിസി, വസ്തുവകകള്‍ എഴുതിക്കൊടുക്കാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് ജോറിന്‍ ഇവിടെനിന്ന് പോയി. ഈ സമയം വീട്ടിലുണ്ടായിരുന്ന ഇളയമകനാണ് പോലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ അടൂര്‍ പോലീസ്, ജോറിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും തോക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒക്ടോബർ 13 തിങ്കളാഴ്ച നടത്തിയ തെളിവെടുപ്പിനിടെ ജോറിന്‍ തോക്ക് കൈമാറുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ജോറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
