തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഹാളിൽ സ്ഥാപിച്ചിരുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചിത്രം നീക്കം ചെയ്തതിനെച്ചൊല്ലി വിവാദം. എൽഡിഎഫ് ഭരണകാലത്ത് നിർമ്മിച്ച ഹാളിൽ പതിപ്പിച്ചിരുന്ന വി.എസിന്റെ ചിത്രം യുഡിഎഫ് അധികാരമേറ്റതിന് പിന്നാലെ എടുത്തുമാറ്റിയെന്നാണ് ആരോപണം.
. യുഡിഎഫ് അധികാരത്തിൽ വനന്തിനെ തുടർന്നാണ് ചിത്രം മാറ്റിയത്
നേരത്തെ എൽഡിഎഫ് ഭരണത്തിലിരുന്ന സമയത്ത് ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി നിർമ്മിച്ച ഹാളത്തിന് ‘വിഎസ് മെമ്മോറിയൽ ഹാൾ’ എന്നാണ് നാമകരണം ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12 സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുകയും എൽഡിഎഫ് കേവലം മൂന്ന് സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഹാളിൽ നിന്നും ചിത്രം മാറ്റിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ചിത്രം എടുത്തുമാറ്റിയതെന്ന് എൽഡിഎഫ്
പുതിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഉഷ കുമാരി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ വി.എസിന്റെ ചിത്രം ഹാളിലുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി എൽഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ, സത്യപ്രതിജ്ഞയ്ക്ക് ശേഷം അംഗങ്ങൾ എടുത്ത ഫോട്ടോകളിൽ ഈ ചിത്രം കാണാനില്ല. ചിത്രം നീക്കം ചെയ്തതിനെതിരെ എൽഡിഎഫ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ചിത്രം എടുത്തുമാറ്റിയതെന്നാണ് എൽഡിഎഫ് ആരോപണം.
സത്യപ്രതിജ്ഞാ സമയത്ത് അവിടെ വി.എസിന്റെ ചിത്രം ഉണ്ടായിരുന്നുവെന്നും, അത് എങ്ങനെ അപ്രത്യക്ഷമായി എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പ്രസിഡന്റ് ഉഷാകുമാരി പ്രതികരിച്ചു.
