കൊച്ചി: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയിലെ ഭരണ- പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്ക് ആരംഭിച്ചു. അർധരാത്രി 12 മണിമുതലാണ് പണിമുടക്ക് തുടങ്ങിയത്. ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആർ.ടി.എ തുടങ്ങിയ സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളി യൂണിയനുകളുടേത് കടുംപിടുത്തമാണെന്നാണ് സർക്കാരിന്റെയും, മാനേജ്മെന്റിന്റെയും നിലപാട്.
പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അവശ്യ സർവീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുന്നത്.
തൊഴിലാളികൾ ആവശ്യപ്പെട്ടിരിക്കുന്നത് വലിയ ശമ്പള വർധനവാണെന്നും ഇത് പരിശോധിക്കാൻ സമയം വേണമെന്നുമാണ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്.
