അഹമ്മദാബാദ്: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ പാടില്ലെന്നും ആ പ്രവണത അവസാനിപ്പിക്കണമെന്നും ഗുജറാത്ത് ഹൈക്കോടതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടുവരണമെന്നും ഹൈക്കോടതി പറഞ്ഞു. ശ്രീസഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലില്‍ 60 വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവമുണ്ടായോ എന്ന് പരിശോധിച്ച സംഭവത്തിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് മാരായ ജെബി പര്‍ഡിവാല ,ഇലേഷ് ജെ വോറ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍ത്തവം കളങ്കം ആണെന്നാണ് സമൂഹം ധരിച്ചിരിക്കുന്നത്. ആര്‍ത്തവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുളള നമ്മുടെ പരമ്പരാഗതമായ വിമുഖതയാണ് ഇതിന് കാരണം. ആര്‍ത്തവം കാരണം നിരവധി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവരുടെ ദൈനംദിന പ്രവര്‍ത്തികളില്‍ നിന്നുപോലും മാറി നില്‍ക്കേണ്ടി വരുന്നതായി കോടതി നിരീക്ഷിച്ചു.
നഗരത്തില്‍ താമസിക്കുന്ന സ്ത്രീകളെ പൂജാമുറിയില്‍ കയറ്റാത്ത , ഗ്രാമവാസികളായ സ്ത്രീകളെ അടുക്കളയില്‍പോലും പ്രവേശിപ്പിക്കാത്ത പ്രവണതയെക്കുറിച്ചും കോടതി നിരീക്ഷിച്ചു. ഇന്ത്യയില്‍ 23 ശതമാനം പെണ്‍കുട്ടികള്‍ ആര്‍ത്തവം ആരംഭിക്കുന്നതോടെ സ്‌കൂള്‍ വിദ്യാസം അവസാനിപ്പിക്കുന്നുണ്ടെന്നും കോടതി പരാമര്‍ശിച്ചു.
