റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇനി ന്യൂസിലന്‍ഡിനെതിരെ: തോറ്റാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിക്കും

October 26, 2021 - 8:44 am

ദുബായ്: ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനു മുമ്പ് ഒരാഴ്ച സമയം ലഭിക്കുന്നത് അനുഗ്രഹമാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. പാകിസ്താനെതിരേ നടന്ന ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനു തോറ്റതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടീം. മൂന്ന് ദശാബ്ദങ്ങള്‍ക്കു ശേഷമാണ് പാകിസ്താന്‍ ഇന്ത്യയെ ഒരു ലോകകപ്പ് മത്സരത്തില്‍ തോല്‍പ്പിക്കുന്നത്.ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാനായില്ലെങ്കില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിക്കും. ദുബായിലെ കാലാവസ്ഥ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് അനുകൂലമെന്നും കോഹ്ലി പറഞ്ഞു. പാകിസ്താന് ടോസ് ലഭിച്ചതോടെ ഇന്ത്യ പകുതി തോറ്റ അവസ്ഥയിലായി. മൈന്‍ഡ് ഗെയിമില്‍ ഇന്ത്യയേക്കാള്‍ മികച്ചു നിന്നാല്‍ മാത്രമേ പാകിസ്താനു സാധ്യതയുണ്ടായിരുന്നുള്ളൂ. ലൈനില്‍ പിച്ച് ചെയ്ത് ബൗണ്‍സിനാല്‍ കബളിപ്പിക്കപ്പെട്ട രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡെക്കായതും മൂന്നാം ഓവറില്‍ ഇന്‍കട്ടര്‍ കാണുക പോലും ചെയ്യാനാവാതെ രാഹുല്‍ മടങ്ങിയതും പാകിസ്താനു നല്‍കിയ മേല്‍ക്കൈ വിലമതിക്കാനാകില്ലെന്നു കോഹ്ലി പറഞ്ഞു.

ആദ്യ പത്ത് ഓവറും അവസാന മൂന്ന് ഓവറുമാണ് ഇന്ത്യയില്‍നിന്നു കളിയകറ്റിയതെന്നും കോഹ്ലി പറഞ്ഞു. ആഞ്ഞടിച്ചു തുടങ്ങിയ ഋഷഭ് പന്തും രവീന്ദ്ര ജഡേജയുമെല്ലാം സമ്മര്‍ദ്ദം താങ്ങാതെ വീണു. പാക് നായകനും ഓപ്പണറുമായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും ഒരവസരം പോലും നല്‍കാതെയാണു ബാറ്റ് ചെയ്തത്. ദുബായ് തങ്ങള്‍ക്കു സ്വന്തം തട്ടകമാണെന്നു ബാബര്‍ അസം മത്സരത്തിനു മുമ്പു പറഞ്ഞിരുന്നു.

20-25 റണ്‍ അധികം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പാകിസ്താന് അനായാസ ജയമുണ്ടാകില്ലായിരുന്നെന്നു കോഹ്ലി പറഞ്ഞു. ആദ്യ ആറ് ഓവറുകളില്‍ റണ്ണെടുക്കാന്‍ കഴിയാത്തത് അവിടെ തിരിച്ചടിയായി. തുടര്‍ച്ചയായി 12 ലോകകപ്പ് മത്സരങ്ങളില്‍ തോറ്റ ശേഷമാണ് പാകിസ്താന്‍ ഇന്ത്യയോട് ജയിക്കുന്നത്.
രാജ്യാന്തര ക്രിക്കറ്റില്‍ പാകിസ്താന്‍ ആദ്യമായാണ് പത്ത് വിക്കറ്റ് ജയം കുറിക്കുന്നതും. ബാബര്‍ അസം 40 പന്തുകളിലും റിസ്വാന്‍ 41 പന്തുകളിലും അര്‍ധ സെഞ്ചുറി കടന്നു. ഓപ്പണിങ് കൂട്ടുകെട്ട് 77 പന്തില്‍ നൂറും 106 പന്തില്‍ 150 റണ്ണും കടന്നു. 2.5 ഓവറില്‍ സ്‌കോര്‍ നൂറിലെത്തിക്കാന്‍ പാക് ഓപ്പണര്‍മാര്‍ക്കു സാധിച്ചു. മുഹമ്മദ് ഷമി 3.5 ഓവറില്‍ 43 റണ്‍ വഴങ്ങി.

ഓപ്പണിങ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ മൂന്ന് ഓവറില്‍ 25 റണ്ണും ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 33 റണ്ണും വഴങ്ങി. ഇടംകൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ നാല് ഓവറില്‍ 28 റണ്ണും വിട്ടുകൊടുത്തു. മൂന്ന് ഓവറില്‍ 22 റണ്‍ വഴങ്ങി ജസ്പ്രീത് ബുംറയാണു ഭേദപ്പെട്ടത്. മികച്ച ബൗളിങ് പുറത്തെടുത്ത ഷഹീന്‍ ഷാ അഫ്രീദിയാണു മത്സരത്തിലെ താരം. 49 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 57 റണ്ണെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ അവസരോചിത ഇന്നിങ്സും (30 പന്തില്‍ രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 39) ഇന്ത്യക്ക് തുണയായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *